ഗുരുവായൂർ: രണ്ട് ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിഷുക്കണി ദർശന വിവാദത്തിനിടെ ഇന്നു ദേവസ്വം ഭരണസമിതി യോഗം ചേരും. രാവിലെ 10നാണ് ഭരണസമിതി യോഗം. രണ്ട് ഭരണസമിതി അംഗങ്ങൾക്കെതിരെയും മുൻ അഡ്മിനിസ്ട്രേറ്റർക്കെതിരേയും അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ പോലീസിൽ നൽകിയ പരാതി ഭരണസമിതി ചർച്ച ചെയ്യും. ദേവസ്വം ചെയർമാനും, ഒരു വിഭാഗം ഭരണസമിതി അംഗങ്ങളും തമ്മിലുള്ള വിഭാഗീയത ഇന്നുചേരുന്ന ഭരണസമിതി യോഗം പ്രക്ഷുബ്ദമായേക്കും.
ദേവസ്വം ഭരണസമിതി തീരുമാനം മറികടന്ന് ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്ത് മുൻ അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ വിഷുക്കണി ദർശനത്തിന് ക്ഷേത്രനട തുറന്ന ഉടനെ നാലന്പലത്തിൽ പ്രവേശിച്ച സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
വിഷു ദിവസം പുലർച്ചെ 2.30 മുതൽ 4.30 വരെ അന്നത്തെ ദിവസം ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടിയുള്ള ജീവനക്കാരെ ഒഴികെ ആരേയും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഭരണ സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, പാരന്പര്യ പ്രവൃത്തിക്കാർ, വിഐപികൾ എന്നിവർക്കും പ്രവേശനം അനുവദിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.