ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് നാഗസ്വര- തവിൽ സംഗീതോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 5.30ന് ക്ഷേത്രത്തിൽ നിന്ന് നാഗസ്വരത്തിൻ്റെ അകമ്പടിയോടെ ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്ക് തെളിയിച്ചതോടെയാണ് സംഗീതോത്സവത്തിന് തുടക്കമായത്. ആദ്യം നാഗസ്വര- തവിൽ വിദ്വാൻമാരുടെ മംഗളവാദ്യ സമർപ്പണമായിരുന്നു. ശ്രീഗുരുവായൂരപ്പന് മുന്നിൽ നാഗസ്വര- തവിൽ നാദാർച്ചന നടത്താൻ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി കലാകാരൻമാർ ഇത്തവണയും എത്തിച്ചേർന്നു. രാവിലെ 11 മണിക്ക് നാഗസ്വര പഞ്ചരത്നം, തനിയാവർത്തനം അരങ്ങേറി. ആസ്വാദകർക്ക് അപൂർവ്വ നാദ വിരുന്നായി. 12 മണിയോടെ സമാദരണ സദസിൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും കവിയും ചലച്ചിത്ര ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. നാഗസ്വരം വിദ്വാനായിരുന്ന ഗുരുവായൂർ കുട്ടികൃഷ്ണൻ നായർ സ്മാരക പുരസ്കാരം നാഗസ്വര ആചാര്യനായ ആച്ചാൾപുരം എസ് ചിന്നത്തമ്പി പിളളയ്ക്കും മുത്തരശനല്ലൂർ എം രാമചന്ദ്രൻ സ്മാരക പുരസ്കാരം തവിൽ വിദ്വാൻ ആച്ചാൾപുരം എസ് ശങ്കരനും അദ്ദേഹം സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാഗസ്വര വിദ്വാൻ ഗുരുവായൂർ മുരളി ചടങ്ങിൽ ആമുഖഭാഷണം നടത്തി.നാഗസ്വര വിദ്വാൻ മരുത്തോർവട്ടം ബാബു, തവിൽ വിദ്വാൻ ഓച്ചിറ ഭാസ്ക്കരൻ എന്നിവർ പുരസ്കാര സ്വീകർത്താക്കളെ പരിചയപ്പെടുത്തി. മുത്തരശനല്ലൂർ ആർ.ശിവകുമാർ ഗുരുദക്ഷിണ സമർപ്പിച്ചു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ മുഖ്യാതിഥിയായി. കേരള നാഗസ്വര- തവിൽ സംഘടന പ്രസിഡൻ്റ് അജിത് പേരകം സംസാരിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർക്കു വേണ്ടി പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.