സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മധ്യവയസ്കൻ പിടിയിലായി. കല്ലേറ്റുംകര വല്ലക്കുന്ന് സ്വദേശി പായമ്മൽ വീട്ടിൽ ജോബി (55)യേയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കല്ലേറ്റുംകരയിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാളിൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളായ ഹാൻസ്, കൂൾലിപ്പ്, മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സിഗററ്റ് പാക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി. എസ് നിയമത്തിന് (നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ജോബി 2014 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായിട്ടുണ്ട്. ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ മനു പി ചെറിയാൻ, ജി എസ് ഐ മനു പി ചെറിയാൻ, സി പി ഒ മാരായ വിശാഖ്, ആദർശ്, ആകാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

