ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന ആരോപണമുയർത്തി കോണ്‍ഗ്രസ്സ് മുനിസിപ്പല്‍ തല നേതൃത്വ യോഗം. സ്വന്തം സര്‍ക്കാര്‍ നിയോഗിച്ച വാര്‍ഡ് പുനര്‍നിര്‍ണയ കമ്മറ്റി നിശ്ചയിച്ച മാനദ്ദണ്ഡങ്ങള്‍ പ്രകാരം വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ അതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയതിരിക്കുന്നത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണെന്ന് യോഗം ആരോപിച്ചു. വാസഗൃഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തുന്നതിനാണ് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മറ്റി വ്യവസ്ഥ ചെയ്തത്. എന്നാല്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാസഗൃഹങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജിക്കുമ്പോള്‍ ഗുരുവായൂരില്‍ മാത്രം ജനസംഖ്യ അടിസ്ഥാനത്തില്‍ വിഭജനം നടത്തണമെന്ന സി.പി.എം വാദം പരിഹാസ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, ബ്ലോക്ക് മുൻ പ്രസിഡന്റുമാരായ എ.ടി സ്റ്റീഫന്‍, ആര്‍ രവികുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആര്‍ മണികണ്ഠന്‍, ആന്റോ തോമസ്, ബി.വി ജോയ്, കൗണ്‍സിലര്‍ കെ.പി.എ റഷീദ് എന്നിവര്‍ സംസാരിച്ചു.