ഗുരുവായൂർ: ട്രെയിൻ യാത്രക്കാർക്ക് സുഗമമായി സഞ്ചാരപഥ ഒരുക്കുന്നതിന് ഗുരുവായൂർ – തിരുനാവായ പാതയുടെ തടസ്സങ്ങൾ മാറ്റി സർവെയുൾപ്പെടെയുള്ള പ്രവർത്തനമാരംഭിക്കുന്നതിനും പാത യഥാർത്ഥ്യമാക്കുന്നതിനും സംസ്ഥാന സർക്കാറും സ്ഥലം എം.പിയും ഉടൻ ഇടപടെണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ റെയിൽവെ പൂർണ്ണമായും യഥാർത്ഥ്യമാക്കണമെങ്കിൽ തിരുന്നാവായ പാതയഥാർത്ഥ്യമാകണം. തുടക്കം കുറിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പരിധിയിലും പരിമിതിയിലും ഇന്നും വീർപ്പുമുട്ടുന്ന ഗുരുവായൂർ ട്രെയിൻ സഞ്ചാരം ഭക്തർക്കും ഇതര സംസ്ഥാന യാത്രക്കാർക്കും കൂടി ഏറെ സൗകര്യപ്പെടുന്ന തിരുനാവായ പാതയുടെ പ്രാധാനവും, ഗൗരവവും അധികാരികൾ തിരിച്ചറിഞ്ഞ് നടപടികൾ പുനരാവിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റെയിൽവെ നടപടികൾ ആരംഭിച്ചാലും തുടർ നടപടികൾ പലവിധത്തിൽ തടസ്സങ്ങളായി അനുഭവം മുന്നിലുള്ളപ്പോൾ ഇനിയും കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികൾക്കും അധികാരികൾക്കെതിരെ പ്രതിഷേധമുയർത്താനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ രവികുമാർ, ബാലൻ വാറണാട്ട്, സി.ജെ റെയ്മണ്ട് മാസ്റ്റർ, ടി.കെ ഗോപാലകൃഷ്ണൻ, വി.എസ് നവനീത്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, സേവാദൾ ബ്ലോക്ക് ചെയർമാൻ സിന്റോ തോമാസ്, മണ്ഡലം ഭാരവാഹികളായ ജവഹർ മുഹമ്മദുണ്ണി, ബഷീർ കുന്നിക്കൽ, വി.കെ.ജയരാജ് എന്നിവർ സംസാരിച്ചു.