ചാവക്കാട്: നിരോധന വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് – മറെറൻ എൻഫോഴ്സ്മെൻ്റ് കോസ്റ്റൽ പോലീസ് സംയുക്ത സംഘം പിടികൂടി 2.5 ലക്ഷം പിഴചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം മുനമ്പം പള്ളിപ്പുറം കോട്ടപ്പറമ്പിൽ വീട്ടിൽ കെ.ആർ സെബാസ്റ്റ്യൻ്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് പവർ എന്ന ബോട്ടാണ് രാത്രി കാല മിന്നൽ കോമ്പിങ്ങ് ഓപ്പറേഷനിൽ പിടികൂടിയത്. തീരത്തോട് ചേർന്ന് കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് ലഭിച്ച 7900 രൂപ ട്രഷറിയിൽ ഒടുക്കുകയും ചെയ്തു. അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ പിടികൂടാൻ ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും തീര കടലിലും ഉദ്യോഗസ്ഥർ സംഘം നടത്തിയ മിന്നൽ കോമ്പിങ്ങ് പരിശോധനയിലാണ് ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും ബോട്ട് കസ്റ്റഡിയിലെടുത്തത്. കടലിലെ ആവാസ വ്യവസ്ഥ തകിടം മറിക്കുന്ന തരത്തിൽ ജീവജാലങ്ങളെ മുഴുവൻ അരിച്ച് പെറുക്കിയെടുക്കുന്ന വിനാശകരമായ മത്സ്യ ബന്ധന രീതിയാണ് കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം. കണ്ണി വലുപ്പം കുറഞ്ഞ നിരോധിത വലകളിൽ മത്സ്യകുഞ്ഞുങ്ങളെയടക്കം കൂട്ടത്തോട്ടെ കോരിയെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ചായിരുന്നു അനധികൃത മീൻപിടുത്തം നടത്തിയിരുന്നത്. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിക്കുന്ന യാനങ്ങളെ പിടിച്ചെടുക്കുന്നതിനായി ആഴക്കടലിലും തീരക്കടലിലും ഹാർമ്പറുകളിലും പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതൽ വടക്കേ അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള കടൽതീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് ബോട്ട് പിടിച്ചെടുത്തത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. സി.സീമ, മുനക്കകടവ് കോസ്റ്റൽ ഐ.എസ്.എച്ച്.ഒ ടി പി ഫർഷാദ് എന്നിവരുടെ നേതൃത്വത്തിൽ തീരസുരക്ഷ പരിശോധനകൾ ശക്തമാക്കി നിയമലംഘനങ്ങൾ തടയുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. കോസ്റ്റൽ എസ്.ഐ മാരായ സുമേഷ് ലാൽ, ലോഫി രാജ്, കെ.ബി ജലീൽ, എ.എസ്.ഐ പി.എം ജോസ്, മറൈൻ എൻഫോഴ്സ് ആൻ്റ് വിജിലൻസ് വിങ്ങ് ഓഫീസർമാരായ വി.ഐ ഷൈബു, വി.എൻ പ്രശാന്ത് കുമാർ, ഇ.ആർ ഷിനിൽകുമാർ, മെക്കാനിക്ക് ജയചന്ദ്രൻ, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനോളി, വിജീഷ് എമ്മാട്ട്, അജിത്ത്, സ്രാങ്ക് റസാക്ക് മുനക്കകടവ്, അഖിൻ, സുജിത്ത് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും സ്പെഷ്യൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും കൂടാതെ നിരന്തരം കുറ്റൂകൃത്യം അവർത്തിക്കുന്ന യാനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്ത് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾ മജീദ് പോത്തന്നൂരാൻ അറിയിച്ചു.