ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്ഡിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദന് നിവേദനം സമർപ്പിച്ചു. എസ്ഡിപിഐ മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട് നിവേദനം കൈമാറി. പുതിയ ബസ് ടെർമിനലും ബഹുനില പാർക്കിംഗ് സമുച്ചയവും നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക, ചക്കംകണ്ടം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് സമീപത്തെ കായലിലേക്ക് മലിനജലം ഒഴുകുന്നതായി ഉയരുന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി മലിനജല ഒഴുക്ക് പൂർണമായും അവസാനിപ്പിക്കുക, നഗരസഭാ പരിധിയിൽ നമ്പരും ആവശ്യമായ ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന ലോഡ്ജുകൾ, ഫ്ലാറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ സമഗ്ര പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയങ്ങളിൽ നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരപരിപാടികൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. എസ്ഡിപിഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ, നേതാക്കളായ ദിലീപ് അത്താണി. വി.എ ജാഫർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

