ലീഡിനു പിന്നാലെ സെൽഫ് ഗോൾ വഴങ്ങിയ ഈജിപ്ത് പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ തകർത്ത് പ്രീക്വാർട്ടറിൽ കടന്നു. ആദ്യ പകുതിയിൽ ഇമാം അഷൂറിന്റെ ഗോളിൽ മുന്നിലെത്തിയ ഈജിപ്ത്, രണ്ടാം പകുതിയിൽ പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിൽ സമനില വഴങ്ങുകയയായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും തുല്യത (1–1) പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് (2–4) ഈജിപ്ത് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ കിക്കെടുത്ത ഓസ്ട്രേലിയൻ താരം ഹാരി സൗട്ടറിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക് പറന്നു. തുടർന്ന് ജാക്സൺ ഇർവിൻ, അവെർ മാബിൽ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും യുവതാരം ലൂക്കാസ് ഹെറിങ്ടണിന്റെ കിക്ക് ക്രോസ് ബാറിൽ തട്ടിയകലുകയായിരുന്നു. അതേസമയം ഈജിപ്ഷ്യൻ നിരയിൽ കിക്കെടുത്ത എല്ലാവരും (മഹ്മൂദ് സാബെർ, റാമി റാബിയ, മുഹമ്മദ് സലാ, ഹൊസാം അബ്ദെൽമഗൂയിദ്) ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യൻ പ്രാതിനിധ്യം അവസാനിച്ചു.

