ചാവക്കാട്: സംസ്ഥാന ബജറ്റിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പുതുതായി ഒന്നുമില്ലെന്ന് എൻ.കെ അക്ബർ എംഎൽഎ. മുൻ ധനമന്ത്രി ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ അനുവദിച്ച പത്തുകോടി രൂപയുടെ വകയിരുത്തലുകൾ മാത്രമാണ് ഇത്തവണ ലഭിച്ചത്. മണ്ഡലത്തിലെ പ്രധാന പ്രശ്നമായ കടപ്പുറം കടൽഭിത്തി നിർമാണത്തിന് ബജറ്റിൽ ഒന്നും ലഭിച്ചില്ല. കൂടാതെ മമ്മിയൂർ ഫ്ലൈ ഓവർ നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടില്ല. ഗുരുവായൂർ ആയുർവേദ ആശുപത്രി 2 കോടി രൂപ, ചക്കംകണ്ടം സ്ലൂയിസ് കം ബ്രിഡ്ജ് 2 കോടി, ഏങ്ങണ്ടിയൂർ കോട്ടക്കടപ്പുറം സ്കൂൾ ഗ്രൗണ്ട് വികസനം 1 കോടി, ചാവക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് പുതിയ കെട്ടിടം 2 കോടി, മുനക്കകടവ് ഫിഷ് ലാൻഡിങ് സെൻ്റർ വികസനം (സ്ഥലമെടുപ്പ് ഉൾപ്പെടെ) 2 കോടി , ജി യുപി സ്ക്കൂൾ വടക്കേക്കാട് പുതിയ കെട്ടിടം 1 കോടി എന്നീ പദ്ധതികളാണ് പുതുക്കിയ ബജറ്റിലും ഇടം പിടിച്ചതെന്ന് എൻ.കെ അക്ബർ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന കോട്ടപ്പടി – തമ്പുരാൻപടി – അഞ്ഞൂർ ( 2 കോടി ) റോഡ് ബിഎംബിസി പുതുക്കിയ ബജറ്റിൽ ഇടം നേടിയില്ല. കടൽഭിത്തി നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുക വകയിരുത്തണമെന്ന് വകുപ്പ് മന്ത്രിമാരെയും മുഖ്യ മന്ത്രിയെയും നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നതായി എം.എൽ.എ പറഞ്ഞു.
ബജറ്റിൽ തുക അനുവദിക്കാത്തത് ബജറ്റ് പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ അറിയിച്ചു.

