11 കോടി രൂപയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ വയനാട് സ്വദേശിയായ യുവതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണർ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്. ജൂൺ പത്തിന് രാത്രിയിൽ ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയതായിരുന്നു ഹർഷ. വിമാനത്താവളത്തിലെ പതിവു നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു എന്നാണ് വിവരം.
ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ വാക്വം സീൽ ചെയ്‌ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിൽ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രത്യേക രാസപരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.
11 കിലോയിലധികം തൂക്കം വരുന്ന ഈ ലഹരിമരുന്നിന് രാജ്യാന്തര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കും. എൻഡിപിഎസ് നിയമപ്രകാരം ഹർഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹർഷ സണ്ണിയെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലേക്കാണോ അതോ രാജ്യത്തെ മറ്റെതെങ്കിലും ഇടത്തേക്കാണോ ലഹരിമരുന്ന് എത്തിച്ചത് എന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനായി ഹർഷയുടെ യാത്രാ വിവരങ്ങൾ, കോൾ റെക്കോർഡുകൾ തുടങ്ങിയവ പരിശോധിച്ചു വരികയാണ്

