കൊച്ചി: യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായ യുവതികളുടെ എണ്ണം മൂന്നായി. പൊന്നാനി സ്വദേശിനി മഞ്ജിമ ആണ് ഇപ്പോൾ അറസ്റ്റിലായത്. നേരത്തെ ഗുരുവായൂർ സ്വദേശിനി ടോയ്സി സിന്ധു, തിരുവനന്തപുരം പോങ്ങുവിള സ്വദേശിനിഅലീന എബ്രഹാം (23) എന്നിവരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഡലാണ് അലീന. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അലീനയും സിന്ധുവും ഇന്നലെയാണ് അറസ്റ്റിലായത്. അലീനയെ കൊച്ചിയിൽ നിന്നും സിന്ധുവിനെ മുംബൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. അലീനയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
വിദേശത്ത് എത്തിച്ച നിരവധി മോഡലുകൾ പീഡനത്തിന് ഇരയായെങ്കിലും മൂന്ന് പരാതികൾ മാത്രമാണ്പൊലീസിന് ഇതുവരെ കിട്ടിയത്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം. ദുബൈയിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു. മുംബൈയിൽ നിന്ന് ആണ് സിന്ധു പിടിയിലായത്. കൊച്ചിയിൽ നിന്ന് തന്നെയാണ് അലീനയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
ഇരുപത്തിയഞ്ചുകാരിയായ ഒരു മോഡൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. മോഡലിങ് അവസരങ്ങളും വലിയ പ്രതിഫലവും വാഗ്ദാനം ചെയ്ത് യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അവിടെ എത്തിയതിന് പിന്നാലെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം നഗ്‌നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി പോലീസ് പറയുന്നു. നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി നാട്ടിലെത്തി പരാതി നൽകിയതോടെയാണ് റാക്കറ്റിന്റെ പ്രവർത്തനം പുറത്തറിഞ്ഞത്. സമാന രീതിയിൽ വഞ്ചിക്കപ്പെട്ട മൂന്ന് യുവതികളുടെ പരാതികളാണ് ഇതിനോടകം പൊലീസിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ പെൺകുട്ടികൾ ഈ സംഘത്തിന്റെ കുടുക്കിൽപ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്. ഭീഷണിയും മാനഹാനി ഭയവും കാരണം പലരും പരാതി നൽകാൻ മടിക്കുകയാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
അറസ്റ്റിലായ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർ, കഴിഞ്ഞ വർഷം വൈറ്റിലയിലെ ബാർ സംഘർഷക്കേസിലും ഉൾപ്പെട്ടിരുന്നു. കൊച്ചിയിലും വിദേശത്തുമായി വ്യാപകമായ ശൃംഖലയാണ് ഈ മനുഷ്യക്കടത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മോഡലിങ് ഏജൻസികളുടെ മറവിൽ നടക്കുന്ന ലഹരി-പെൺവാണിഭ ബന്ധങ്ങളെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചതായും മരട് പൊലീസ് അറിയിച്ചു.

