കുന്നംകുളം: റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ. മലപ്പുറം സ്വദേശി അഹമ്മദ് അജ്നാസ്, ഭാര്യ കോഴിക്കോട് സ്വദേശിനി ഫിദ ഫാത്തിമ എന്നിവരാണ് എരുമപ്പെട്ടി പോലീസിൻ്റെ പിടിയിലായത്. വേലൂർ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയിലാണ് അറസ്റ്റ്. റഷ്യയിലെ മോസ്ക്കോയിലുള്ള സെചനോവ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിൽ നിന്നും പലതവണകളായി 14,08,500 രൂപയാണ് ഇരുവരും തട്ടിയെടുത്തത്. എന്നാൽ മെഡിക്കൽ പഠനത്തിന് സീറ്റ് ശരിയാക്കാതെ വരികയും വാങ്ങിയ പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ യുവതി എരുമപ്പെട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

