വാടാനപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും യാത്രാക്കാരനെയും ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്‌ണു (29), കൊട്ടുക്കൽ വീട്ടിൽ അമിത്ത് (20), വലപ്പാട് സ്വദേശി ചാഴുവീട്ടിൽ കുട്ടി (19) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് എടമുട്ടം ജംഗ്ഷന് വടക്ക് ഭാഗത്ത് വെച്ച് എതിർദിശയിൽ നിന്നും സ്‌കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ബസ്സിന്റെ ഡോർ ഗ്ലാസ്സ് പൊട്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറായ നാട്ടിക ബീച്ച് സ്വദേശി നായരുശ്ശേരി വീട്ടിൽ മഹേഷ് വലപ്പാട് പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികയായ വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, സീനിയർ സി.പി.ഒമാരായ പ്രബിൻ, പി.കെ. അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.