ഗുരുവായൂർ: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിൽ മാർ യൗസേപ്പിതാവിന്റേയും മാർ സബാസ്ത്യാനോസ് സഹദായുടേയും മർത്ത് മറിയത്തിന്റേയും സംയുക്ത തിരുനാളിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് വിശുദ്ധ കുർബാനക്കുശേഷം ദീപാലങ്കാരത്തിൻ്റെ സ്വിച്ച്ഓൺ കർമ്മം ഗുരുവായൂർ പോലീസ് സർക്കിൾ ഇൻപെക്‌ടർ സി പ്രേമാനന്ദകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടി കയറ്റം മുതൽ തിരുനാൾദിനം വരെ എല്ലാ ദിവസവും വൈകീട്ട് ആറിന് നവനാൾ തിരുകർമ്മങ്ങൾ നടക്കും. നാളെ രാവിലെ ആറിന് ഫാദർ വർഗീസ് പാലത്തിങ്കലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷയും 12 യൂണിറ്റുകളിലേക്ക് വള, ലില്ലിപൂവ്, അമ്പ് എന്നിവ ആശീർവദിച്ച് നൽകും. രാത്രി യൂണിറ്റുകളിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവ പള്ളിയിൽ എത്തിക്കും. തിരുനാൾ ദിനമായ 4ന് 6.00നും 10.30നും വൈകീട്ട് 4.45നും വിശുദ്ധ കുർബ്ബാനയുണ്ടാകും. 10.30ന് ആഘോഷമായ കുർബ്ബാനക്ക് ഫാദർ പോൾ മുട്ടത്ത് മുഖ്യകർമ്മികനാകും. ഫാദർ അജിത്ത് കൊള്ളന്നൂർ സന്ദേശം നൽകും. വൈകീട്ട് കുർബ്ബാനയ്ക്കുശേഷം തിരുനാൾ പ്രദിക്ഷണം, വർണ്ണകാഴ്‌ച എന്നിവയുണ്ടാകും. തിരുനാൾ സമാപന ദിനമായ 5ന് രാവിലെ 6ന് പൂർവ്വീകർക്കായി ഓർമ്മബലിയും രാത്രി 7ന് “ചാന്നുയരാനൊരു ചിറക് ” എന്ന നാടകവും നടക്കും. വികാരി ഫാദർ ഫ്രാൻസീസ് നീലങ്കാവിൽ, ജനറൽ കൺവീനർ സി.വി. ജെയ്‌സൺ, പള്ളി പി.ആർ.ഒ എം.എഫ് ജോയ്, ട്രസ്റ്റിമാരായ സി.ജി റാഫേൽ, സണ്ണി ചീരൻ, നിധിൻ ചാർളി, പബ്ലിസിറ്റി കൺവീനർ ഷാജൻ ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.