ന്യൂഡൽഹി: കേന്ദ്രത്തിന്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് രേഖ പുറത്ത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമെന്ന് കരട് രേഖയിൽ പറയുന്നു.
കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ പക്കൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനോ ശേഖരിക്കാനോ സാധിക്കില്ലെന്ന് രേഖയിൽ പറയുന്നു.
അതേസമയം ഇത് ലംഘിച്ചാൽ തുടർ നടപടികളെക്കുറിച്ചും ശിക്ഷയെക്കുറിച്ചുമുള്ള കാര്യങ്ങളൊന്നും തന്നെ കരട് രേഖയിൽ പറയുന്നില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 18-ന് ശേഷം ഈ കരട് രേഖയിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ നിർദേശങ്ങൾ ലഭിച്ച ശേഷം രേഖ പുനഃപരിശോധിക്കുകയും കൂട്ടിച്ചേർക്കലുകളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.