തൃശൂർ: നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് ലോറിയിൽ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞപ്പോൾ. ഇൻസൈറ്റിൽ ആനയുടെ കാലിലെ മുറിവ്.
തൃശ്ശൂര്‍: നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് പൊരിവെയിലത്ത് ലോറിയില്‍ കൊണ്ടുപോയ ആനയെ വനംവകുപ്പ് തടഞ്ഞു. സംഭവത്തിൽ കേസെടുത്തു. ഇടപ്പള്ളി-പാലക്കാട് ദേശീയപാതയില്‍ നടത്തറ സിഗ്നല്‍ ജങ്ഷന് സമീപത്ത് വെച്ചാണ് വനംവകുപ്പ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വാഹനം തടഞ്ഞത്.
എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചമ്പക്കര ശ്രീരാമന്‍ എന്ന ആനയെ ആമ്പല്ലൂരില്‍നിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. നാട്ടാന പരിപാലനച്ചട്ടമനുസരിച്ച് പകല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ഇത് ലംഘിച്ചതിനാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. കാലിലും ദേഹത്തും മുറിവുകളുണ്ടെങ്കിലും ആനയ്ക്ക് വെള്ളിയാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നൽകിയിരുന്നതായി കാണുന്നുണ്ട്.
കാലിലെ മുറിവില്‍നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിലാണ്. മുറിവിനു മുകളിൽ ചങ്ങല കിടക്കുന്നതിനാല്‍ ഇടയ്ക്കിടെ ആന കാലനക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ആമ്പല്ലൂര്‍ സ്വദേശിയാണ് ആനയെ പാട്ടത്തിനെടുത്തിരിക്കുന്നത്.
ആനയ്ക്ക് തീറ്റയോ വെള്ളമോ വാഹനത്തില്‍ ഉറപ്പാക്കിയിരുന്നില്ല. 52 വയസ്സുള്ള ആനയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ പി.ആര്‍. അരുണ്‍, എം.വി. രജീഷ്, കെ.എ. അനീഷ, എം.വി. വിദ്യ എന്നിവരാണ് വാഹനം തടഞ്ഞ് ആനയെ കസ്റ്റഡിയിലെടുത്തത്.