ലോകകപ്പ് അരങ്ങേറ്റക്കാരായ ക്യുറാസോക്കെതിരെ ഗോൾ വർഷം നടത്തി ജർമ്മനി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്കാണ് ജർമ്മനി ക്യുറാസോയെ തോൽപ്പിച്ചത്. ലോകകപ്പ് അരങ്ങേറ്റത്തിൽ കനത്ത തോൽവി വഴങ്ങേണ്ടി വന്നെങ്കിലും നിറഞ്ഞ കൈയടി നേടി കുഞ്ഞൻ ദ്വീപ് രാജ്യമായ ക്യുറാസോ. തോറ്റെങ്കിലും ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ കരുത്തരായ ജർമനിക്കെതിരേ തങ്ങളുടെ കന്നി ലോകകപ്പ് ഗോൾ നേടാൻ അവർക്കായി. കളിക്കളത്തിൽ പക്ഷേ ജർമനിയുടെ സർവാധിപത്യമായിരുന്നു. ലോകകപ്പിലെ അവരുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. 2002 ലോകകപ്പിൽ സൗദിക്കെതിരേ നേടിയ 8-0ന്റെ ജയമാണ് ലോകകപ്പിലെ ജർമനിയുടെ ഏറ്റവും വലിയ വിജയം. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെയും ജർമനി 7-1ന് കീഴടക്കിയിരുന്നു. കായ് ഹാവെർട്‌സ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഫെലിക്‌സ് മേച്ച, നിക്കോ ഷ്‌ളോട്ടെർബെക്ക്, ജമാൽ മുസിയാല, നഥാനിയെൽ ബ്രൗൺ, ഡെനിസ് ഉൻഡാഫ് എന്നിവരായിരുന്നു ജർമനിയുടെ മറ്റ് സ്‌കോറർമാർ. ക്യുറാസോയുടെ ആശ്വാസ ഗോൾ ലിവാനോ കോമെൻസിയയുടെ ബൂട്ടിൽ നിന്നായിരുന്നു. സ്റ്റാർട്ടിങ് വിസിലിനു പിന്നാലെ ക്യുറാസോ ബോക്‌സിലേക്ക് ജർമൻ ആക്രമണങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇരച്ചെത്തിക്കൊണ്ടിരുന്നു. ഒന്ന് നിലയുറപ്പിക്കും മുമ്പേ ക്യുറാസോ ഡിഫൻഡർമാരായ ഡെവെറോൺ ഫോൺവില്ലെ, അർമാൻഡോ ഒബിസ്‌പോ, റിച്ചെഡ്‌ലി ബസോയെർ, ഷെറെൽ ഫ്‌ളോറാനസ് എന്നിവർക്കെല്ലാം പിടിപ്പത് പണിയായിരുന്നു. പിന്നാലെ ആറാം മിനിറ്റിൽ ഫെലിക്‌സ് മേച്ചയിലൂടെ ജർമനി മുന്നിലെത്തി. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മേച്ചയ്ക്കായി. മുസിയാലയുടെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മുസിയാലയെ ഒബിസ്‌പോ തടഞ്ഞെങ്കിലും പന്ത് ക്ലിയർ ചെയ്യാൻ ക്യുറാസോ താരങ്ങൾക്കായില്ല. പന്ത് റാഞ്ചിയെടുത്ത് ഫ്‌ലോറിയൻ വിർട്ട്‌സ് അത് മേച്ചയ്ക്ക് നീട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലാക്കി. ഗോൾ വീണെങ്കിലും ജർമനിയിൽ നിന്ന് പന്ത് കിട്ടുമ്പോഴെല്ലാം ക്യുറാസോ അതിവേഗ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. പക്ഷേ ജർമൻ പ്രതിരോധം ഉറച്ചുനിന്നു. ലെറോയ് സാനെയും മുസിയാലയും വിർട്‌സും പാവ്‌ലോവിക്കും ചേർന്നുള്ള മുന്നേറ്റങ്ങൾ തുടർച്ചയായി ക്യുറാസോ ബോക്‌സിൽ അപകടം സൃഷ്ടിച്ചുകൊണ്ടിരുന്നു. 14-ാം മിനിറ്റിൽ വിർട്‌സിന്റെ ഒരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഇതേ 14-ാം മിനിറ്റിലാണ് ജർമൻ ഗോളി മാനുവൽ നൂയർ മത്സരത്തിൽ ആദ്യമായി പന്ത് തൊടുന്നത്. ജർമൻ ബോക്‌സിലേക്ക് ആദ്യമായി പന്തെത്തിക്കാൻ ക്യുറാസോയ്ക്ക് 19 മിനിറ്റുകൾ കാത്തിരിക്കേണ്ടി വന്നു. പിന്നാലെ 21-ാം മിനിറ്റിൽ മികച്ച ഒരു മുന്നേറ്റത്തിലൂടെ ക്യുറാസോ, ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ നേടി. 22-കാരൻ ലിവാനോ കോമെൻസിയയായിരുന്നു ഗോൾ സ്‌കോറർ. ക്യുറാസോയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഗോൾ.
ഗോൾ വഴങ്ങിയിട്ടും ജർമൻ ആക്രമണങ്ങളുടെ മൂർച്ച തെല്ലും കുറഞ്ഞില്ല. 28-ാം മിനിറ്റിൽ നിക്കോ ഷ്‌ളോട്ടെർബെക്കിന്റെ ഹെഡർ ക്യുറാസോ ഗോൾകൂപ്പർ എലോയ് റൂം രക്ഷപ്പെടുത്തുന്നതും കണ്ടു.
38-ാം മിനിറ്റിൽ ജർമനി വീണ്ടും ലീഡെടുത്തു. ബ്രൗൺ എടുത്ത കോർണർ ഹെഡറിലൂടെ നിക്കോ ഷ്‌ളോട്ടെർബെക്ക് വലയിലാക്കുകയായിരുന്നു. ജർമനിക്കായി ഷ്‌ളോട്ടെർബെക്ക് നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിൽ.
പിന്നാലെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജർമനിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മേച്ചയെ റിച്ചെഡ്‌ലി ബസോയെർ ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത കായ് ഹാവെർട്‌സ് പന്ത് അനായാസം വലയിലെത്തിച്ചു.രണ്ടാം പകുതിയിലും ജർമൻ ആക്രമണങ്ങൾക്ക് പഞ്ഞമുണ്ടായില്ല. 47-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷിന്റെ പാസ് വലയിലാക്കി മുസിയാല ജർമനിയുടെ ഗോൾ നേട്ടം നാലാക്കി. അതോടെ ക്യുറാസോ താരങ്ങളുടെ ശരീരഭാഷ തന്നെ മാറിപ്പോയി. പിന്നീട് മൈതാനത്ത് തുടർച്ചയായി ജർമൻ മുന്നേറ്റങ്ങൾ മാത്രമായിരുന്നു. 68-ാം മിനിറ്റിൽ നഥാനിയെൽ ബ്രൗണും 78-ാം മിനിറ്റിൽ ഡെനിസ് ഉൻഡാഫും 88-ാം മിനിറ്റിൽ രണ്ടാം ഗോളുമായി ഹാവെർട്‌സും അവരുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

