തൃശൂർ: തൃശൂരിൽ ഭാര്യയുടെ പരാതിയിൽ ബിജെപി നേതാവിനെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് ശ്രീകുമാറിന്റെ ക്രൂരമർദത്തിന് ഇരയായതെന്ന് ഭാര്യ പ്രിയങ്ക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വൈകിയെത്തിയതിന്റെ പേരിലാണ് തന്നെ മർദിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തോന്നിയ സമയത്ത് കയറിവരാൻ സത്രമാണോ എന്ന് ചോദിച്ചായിരുന്നു മർദനം. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ശ്രീകുമാറിനെതിരെയാണ് പ്രിയങ്ക മതിലകം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രിയങ്ക സ്വന്തം വീട്ടിൽ നിന്ന് ആലയിലെ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു ശ്രീകുമാറിന്റെ മർദനം. മുഖത്ത് അടിക്കുകയും മുടിപിടിച്ച് വലിക്കുകയും ചുമരിൽ ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. മർദനത്തെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രിയങ്ക ചികിത്സ തേടി. പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ആശുപത്രിയിലെത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. എന്നാൽ പരാതിയുമായി മുന്നോട്ടുപോയതോടെ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ആരോപണം കള്ളക്കഥയാണെന്ന പ്രചാരണങ്ങൾ അവർ തള്ളിക്കളഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഇനി ശ്രീകുമാറിനൊപ്പം പോകില്ലെന്നും പ്രിയങ്ക പറഞ്ഞു.

