Thursday, June 4, 2026

അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്ന്  ലാപ്ടോപ്പും പണവും ഉൾപ്പെടെയുള്ളവ മോഷ്ടിച്ചു; ഡോക്ടറായ പ്രതി പിടിയിൽ

തൃശൂർ: അമല ആശുപത്രിയിലെ ഹോസ്റ്റലിൽ നിന്നും ഡോക്ടർമാരുടെ ലാപ്ടോപ്പും  പണവും മറ്റു  വിലപിടിപ്പുള്ള  രേഖകളും മോഷ്ടിച്ച ഡോക്ടറായ പ്രതി പിടിയിൽ. ലക്ക്നൗ സ്വദേശിയും ഡോക്ടറുമായ ദീപ്തി സിംഗ്(30) നെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോക് ടീമും തൃശൂർ പേരാമംഗലം പോലീസും ചേർന്ന് പിടികൂടിയത്. 2025 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത് അന്നേ ദിവസം ഡോക്ടറായ പാലക്കാട് സ്വദേശിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയിൽ നിന്നും വിലപ്പെട്ട കാർഡുകളും പണവും ലാപ് ടോപ്പും നഷ്ടപെട്ടിരുന്നു. ഈ സംഭവത്തിൽ പേരാമംഗലം സ്റ്റേഷനിൽ ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണം ഉദ്യോഗസ്ഥർ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു.  ഡോക്ടറുടെ സർട്ടിഫിക്കറ്റോടുകൂടി ഡോക്ടറാണെന്ന് അവകാശപെടുന്ന പ്രതിക്ക് എവിടെയും കയറി ചെല്ലാൻ കഴിയുമായിരുന്നു. ഈ എളുപ്പത്തിൽ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറിയ പ്രതി പരാതിക്കാരിയായ ഡോക്ടർ പുറത്ത് പോയ തക്കം ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു. ആഡംബര ജീവിതത്തിനും മറ്റും മോഷണം പതിവാക്കിയ പ്രതി തൃശൂർ സിറ്റി പോലീസ് വിരിച്ച വലയിൽ വന്നു വീഴുകയായിരുന്നു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും പേരാമംഗലം പോലീസും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഈ റോഡിലെ  ഒരു ഹോട്ടലിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന  പ്രതിയെ കുടുക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ കറങ്ങി നടന്ന്  ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ച് ഹോസ്പിറ്റലുകളിൽ കയറിപ്പറ്റുകയും തുടർന്ന് അവിടെ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും മറ്റും മോഷണം ചെയ്തു കടന്നുകളയുന്നതുമാണ് ഇവരുടെ രീതി. മോഷ്ടിച്ച പണം ഉപയോഗിച്ച് മറ്റ് നഗരങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും മാറുകയും പിന്നീട് അവിടെ തമ്പടിച്ച് ഹോസ്പിറ്റലുകളിൽ മോഷണം നടത്തുകയും അതിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചുള്ള ആഡംബര ജീവിതമാണ് പ്രതി നയിച്ചു വന്നത്  

  തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, തൃശൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശശിധരൻ , തൃശൂർ പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേന്ദ്ര സിംഹൻ   എന്നിവരും തൃശ്ശൂർ സിറ്റി  SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.കെ പഴനി സ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ എന്നിവരും പേരാമംഗലം പോലീസ് സ്റ്റേഷനിലെ എസ്. ഐ  അശോകൻ, എസ്. ഐ സുജിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുഗതൻ,വനിതാ സിപി ഒ സുമയ്യ എന്നിവരുമാണ് ഉണ്ടായിരുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments