തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഘട്ടത്തിൽ, രാഷ്ട്രീയസാഹചര്യത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ച വി.ഡി. സതീശൻ, മന്ത്രിസഭാ രൂപവത്‌കരണത്തിലും അത് പ്രകടമാക്കി. 1982-െല കെ. കരുണാകരൻ സർക്കാരിനുശേഷം യു.ഡി.എഫിന്റെ മുഴുവൻമന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വനിതാമന്ത്രിമാർ, രണ്ട് പട്ടികവിഭാഗത്തിൽനിന്നുള്ളവർ, മന്ത്രിമാരിൽ യുവനിര കൂടുതൽ… അങ്ങനെ വിസ്മയങ്ങൾ ഏറെയുണ്ട് ഈ മന്ത്രിസഭയ്ക്കെന്ന് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെട്ടു.
ഇന്ന് രാവിലെ 10-ന് സെക്രട്ടേറിയറ്റിനുപിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻവേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി.ഡി. സതീശൻ കൈമാറി.
മന്ത്രിമാർക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയിൽ ധാരണയായിട്ടുണ്ട്. എന്നാൽ, തർക്കം തീർന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചർച്ചചെയ്തിട്ടുള്ളത്. ഇതിനോട് അനൂപിനും കാപ്പനും എതിർപ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞചെയ്യുമെന്നാണ് തീരുമാനം.
ചരിത്രത്തിലാദ്യമായി മുസ്‌ലിംലീഗും മന്ത്രിസ്ഥാനത്തിന് ടേം ഏർപ്പെടുത്തി. കോഴിക്കോടിന് മന്ത്രിസ്ഥാനമില്ലാത്തതിനാൽ പാറക്കൽ അബ്ദുള്ളയെ രണ്ടരവർഷംകഴിഞ്ഞ് മന്ത്രിയാക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചു. ആരാണ് ഒഴിയേണ്ടതെന്ന് ഇപ്പോൾ ലീഗ് പുറത്തുപറഞ്ഞിട്ടില്ല.
മന്ത്രിമാർ ഇവർ
വി.ഡി. സതീശൻ (മുഖ്യമന്ത്രി
രമേശ് ചെന്നിത്തല
കെ. മുരളീധരൻ
സണ്ണി ജോസഫ്
എ.പി. അനിൽകുമാർ
പി.സി. വിഷ്ണുനാഥ്
ബിന്ദുകൃഷ്ണ
എം. ലിജു
റോജി എം. ജോൺ
ടി. സിദ്ദിഖ്
ഒ.ജെ. ജനീഷ്
കെ.എ. തുളസി
പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. ബഷീർ
എൻ. ഷംസുദ്ദീൻ
കെ.എം. ഷാജി
അബ്ദുൽ ഗഫൂർ
സി.പി. ജോൺ
ഷിബു ബേബി ജോൺ
അനൂപ് ജേക്കബ്
മോൻസ് ജോസഫ്

