Monday, February 24, 2025

കൊടുംക്രൂരത; ഉറ്റബന്ധുക്കളായ 6 പേരെ യുവാവ്‌ വെട്ടിക്കൊന്നു

തിരുവനന്തപുരം: ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തി യുവാവ്. അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് താൻ ആറുപേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ നടത്തിയത്.
വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് യുവാവ് ഇക്കാര്യം അറിയിച്ചത്. ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. മാതാവും മുത്തശ്ശിയും അടക്കം സ്വന്തം കുടുംബത്തിലെ ആറു പേരെയാണ്‌ കൊലപ്പെടുത്തിയത്. മാതാവ് ഷെമി, മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്.
പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺകുട്ടി ഫർസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഇവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്നു.

എസ്.എൻ. പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതിൽ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സൽമാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി മാതാവിനെയും സഹോദരനെയും പെൺകുട്ടിയെയും കൊലപ്പെടുത്തിയത്.

ഇയാളുടെ പിതാവ് റഹിം വിദേശത്താണ്‌. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വിൽക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്.

പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനിൽ എത്തിയത്. ഇയാൾ നൽകിയ വിവരമനുസരിച്ച് സ്വന്തം വീട്ടിൽ മാതാവിനെയും അനിയനെയും പെൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാൾ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു. ഇയാൾ എലിവിഷൻ കഴിച്ചുവെന്ന് പറഞ്ഞതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments