ഗുരുവായൂർ: കോഴിക്കോട് കൊയിലാണ്ടി കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ പീതാംബരൻ എന്ന ആനയ്ക്ക് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തേ ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ആനയുടെ രക്തപരിശോധനയിൽ മദപ്പാടിനുള്ള സാധ്യതയും കണ്ടെത്തി. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലിൽ ചങ്ങലയുണ്ടായിരുന്നില്ല എന്നും ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് കൺസർവേറ്റർ വനംമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന പീതാബരൻ, ഗുരുവായൂർ ദേവസ്വത്തിൻ്റെ മറ്റൊരു കൊമ്പനായ ഗോകുൽ എന്നീ ആനകളുടെ ടെസ്റ്റോസ്റ്റിറോൺ പരിശോധന അപകടശേഷം നടത്തിയിരുന്നു. പീതാബംരനിൽ ഈ ഹോർമോണിന്റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തൽ. ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ ആനകളിൽ മദപ്പാടിനുള്ള സാധ്യതയുണ്ടാകും. മുൻപ് അഞ്ച് തവണ ഗുരുവായൂർ പീതാംബരൻ സമാനരീതിയിൽ ഇടയുകയും സമീപത്തുണ്ടായിരുന്ന ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിലുള്ള ഒരാനയെ എഴുന്നള്ളിൽ പങ്കെടുപ്പിക്കാൻ പാടില്ലായിരുന്നു. ക്ഷേത്രത്തിൽ അലക്ഷ്യമായി പടക്കങ്ങൾ പൊട്ടിച്ചിരുന്നു. ഈ ശബ്ദത്തിൽ പീതാംബരൻ പ്രകോപിതനായെന്നും റിപ്പോർട്ടിലുണ്ട്. ആനകൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ പറയുന്നു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ ഗുരുവായൂർ പീതാംബരൻ എന്ന ആന ഇടയുകയായിരുന്നു. പിന്നീട് ഈ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ഗോകുലിനെ കുത്തി. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. തകര്‍ന്നുവീണ കെട്ടിടത്തിനടിയിൽപ്പെട്ടും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് മൂന്ന് പേര്‍ മരിച്ചത്. മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.