കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. അസെദിൻ ഔനാഹിയുടെ ഇരട്ട ഗോളും (50′, 82′), നിശ്ചിത സമയത്തിനു ശേഷമുള്ള ഇഞ്ചറി ടൈമിൽ സൂഫിയാൻ റഹീമിയുടെ ഗോളുമാണ് മൊറോക്കോയ്‌ക്ക് ഗംഭീര വിജയം സമ്മാനിച്ചത്.
50 ാം മിനിറ്റിൽ മികച്ചൊരു സെറ്റ് പീസ് ഗോളിലൂടെ അസെദിൻ ഔനാഹിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. ലൂക് ദേ ഫൂജെറോളിന്റെ ഫൗളിൽ ലഭിച്ച ഫ്രീകിക്കിൽ ബോക്സിന് പുറത്ത് വലത് ഭാഗത്ത് നിന്ന് അച്റഫ് ഹാക്കി സ്ക്വയർ ചെയ്തു നൽകിയ പാസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന അസെദിൻ ഔനാഹി ഞൊടിയിടയിൽ കനേഡിയൻ പ്രതിരോധം ഭേദിച്ച് വലയിലെത്തിക്കുകയായിരുന്നു (1-0). ലോകകപ്പിൽ അസെദിൻ ഔനാഹിയുടെ ആദ്യ ഗോളാണിത്.
ആദ്യ പകുതിയിൽ 56 ശതമാനം പന്തടക്കം പുലർത്തിയത് മൊറോക്കോയാണെങ്കിലും ആക്രമിച്ച് കളിച്ചത് കാനഡയായിരുന്നു. പെനാൽറ്റി ഏരിയയിൽ നിന്ന് രണ്ട് ഓൺടാർജറ്റ് ഷോട്ടുകൾ ഉൾപ്പെടെ നാലു ഗോൾ ശ്രമങ്ങൾ സഹ ആതിഥേയരായ കാനഡ സൃഷ്ടിച്ചപ്പോൾ പെനാൽറ്റി ഏരിയക്കു പുറത്തു നിന്നുള്ള ഒരു ഗോൾശ്രമം മാത്രമാണ് മൊറോക്കോ നടത്തിയത്. ആദ്യ പകുതിയിൽ തന്നെ മൊറോക്കോയ്‌ക്ക് നാലും കാനഡയ്ക്ക് രണ്ടും മഞ്ഞ കാർഡുകൾ ലഭിച്ചു. മത്സരത്തിലാകെ ഇരുടീമുകൾക്കും നാലു മഞ്ഞ കാർഡ് വീതം ലഭിച്ചു.

