ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേയുടെ ജയം. അന്‍റോണിയോ നുസ (39ാം മിനിറ്റ്), സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് (86) എന്നിവരാണ് നോർവേക്കുവേണ്ടി വലകുലുക്കിയത്. പകരക്കാരൻ അമദ് ദിയാലോ (74) ഐവറി കോസ്റ്റിനായി ഒരു ഗോൾ മടക്കി. ജൂലൈ അഞ്ചിന് നടക്കുന്ന പ്രീ-ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. മത്സരത്തിന്‍റെ 39ാം മിനിറ്റിൽ അന്‍റോണിയോ നുസ ഒരു ലോങ് റേഞ്ചർ ഗോളിലൂടെയാണ് നോർവയെ മുന്നിലെത്തിച്ചത്. ബോക്സിനു മുന്നിൽനിന്ന് നായകൻ മാർട്ടിൻ ഒഡെഗാർഡ് ഇടതു മൂലയിലേക്ക് നൽകിയ പാസ് പിടിച്ചെടുത്ത നുസ, ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഒരു കർവിങ് ഷോട്ട് പോസ്റ്റിന്‍റെ മുകളിലെ വലത്തെ മൂലയിലേക്ക് പറന്നിറങ്ങി. പന്ത് ഡൈവ് ചെയ്ത് തടുക്കാനുള്ള ഐവറി കോസ്റ്റ് ഗോൾ കീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി.

