റൂമിൽ വൈകിയെത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് സുഹൃത്തായ ഒഡീഷ സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒഡീഷ സ്വദേശിയായ പ്രതി അറസ്റ്റിൽ. ഒഡീഷ ഗഞ്ചം ഘോഡാപാലി സ്വദേശിതൂഫാൻ നായിക് (35) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷ ഗഞ്ചം ജില്ല താലിയംപാലി സ്വദേശിയായ നാരായണൻ നഹക് (29) എന്നയാൾക്കാണ് കുത്തേറ്റത്. കൊടകരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ഇവർ സ്ഥാപനത്തിനടുത്ത് തന്നെയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. പ്രതിയായ തൂഫാൻ നായിക് രാത്രി വൈകി മുറിയിലെത്തുന്നത് നാരായണൻ നഹക് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള മുൻവൈരാഗ്യം കാരണമാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നാരായണൻ നഹക് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ താമസസ്ഥലത്തിന് പുറത്തുവെച്ച് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും, നാരായണൻ നഹകിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തൂഫാൻ നായിക് പൊട്ടിയ ബിയർ കുപ്പിയെടുത്ത് കഴുത്തിൽ കുത്തുകയുമായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദിമുദ്ദീൻ ഐ.പി.എസിന്റെ നിർദേശപ്രകാരം കൊടകര പോലീസ് സ്റ്റേഷൻ എസ് ഐ രാധാകൃഷ്ണൻ ജി എ എസ് ഐ മാരായ ഗോകുലൻ, ഷിജു, ജി എസ് സി പി ഒ മാരായ രജീഷ്, സജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

