ഗുരുവായൂർ: മന്ത്രി എ.പി അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും നിയമലംഘനം നടത്തിയെന്ന പരാതിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിഐപി ദർശനത്തിനും വീഡിയോ ചിത്രീകരണത്തിനും കോടതി വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർക്ക് പരാതി നൽകിയത്. ഞായറാഴ്ചകളിൽ രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിഐപി ദർശനത്തിന് ക്ഷേത്രത്തിൽ നിരോധനമുണ്ട്. എന്നാൽ ഇത് ലംഘിച്ചുകൊണ്ട് രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് നെയ്യ് വിളക്ക് രസീത് എടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശനും അനുയായികൾക്കും വിഐപി ദർശനം അനുവദിച്ചതായി പരാതിയിൽ പറയുന്നു. ഇതിനുപുറമെ, ക്ഷേത്രപരിസരത്തും മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപവും വീഡിയോ ചിത്രീകരണം ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണെന്നും ഹൈബി ഈഡൻ എംപി അടക്കമുള്ളവർ ഈ നിയമം ലംഘിച്ചതായും പരാതിയിലുണ്ട്. നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ പരസ്യമായി ലംഘനം നടത്തിയത് ഗൗരവകരമാണെന്നും ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അഡ്വ. ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. നിയമലംഘനത്തിന് തന്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെന്നും അധികൃതർ നടപടിയെടുക്കാത്ത പക്ഷം ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി”

