പാവറട്ടി: മണലൂരിൽ ടി.എൻ പ്രതാപൻ തോറ്റത് 126 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി മുൻ മന്ത്രി സി. രവീന്ദ്രനാഥിനോടായിരുന്നു ടി.എൻ. പ്രതാപൻ പരാജയം. നിസാരഭൂരിപക്ഷത്തിൽ ടി.എൻ പ്രതാപൻ തോറ്റപ്പോൾ അപരൻ എ. പ്രതാപന് 184 വോട്ടുകൾ നേടിയപ്പോൾ രവീന്ദ്രനാഥിന്റെ അപരൻ കെ. രവീന്ദ്രനാഥ് 234 വോട്ടുകളും നേടി. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി.എൻ. പ്രതാപൻ 65,211 വോട്ടുകൾ നേടി. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ് കുമാർ 38, 125 വോട്ടുകൾ കരസ്ഥമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടന്നീളം വലിയ ആത്മവിശ്വാസം ടി.എൻ. പ്രതാപന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. പക്ഷെ യുഡിഎഫ് തരംഗത്തിനിടയിലും ആത്മവിശ്വാസം ടി.എൻ. പ്രതാപനെ തുണച്ചില്ല. എസ്.ഡി.പി.ഐ സ്ഥാനാർഥി ജിലീഫിന് 1031 വോട്ട് ലഭിച്ചു. നോട്ടയ്ക്ക് 676 വോട്ട് കിട്ടി. ആം ആദ്മി പാർട്ടി സ്ഥാനാർഥി ഡോ. ഉണ്ണികൃഷ്ണൻ ചിറയത്ത് 330 വോട്ടുകളും നേടി.
പത്ത് വർഷമായി ഇടതുപക്ഷം അടക്കിവാണിരുന്ന മണ്ഡലമായിരുന്നു മണലൂർ. തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാ മണ്ഡലം. 2021-ലെ തിരഞ്ഞെടുപ്പിൽ മുരളി പെരുനെല്ലി 78,337 വോട്ടുകളായിരുന്നു നേടിയിരുന്നത്. യുഡിഎഫിന് വേണ്ടി മത്സരിച്ച കോൺഗ്രസിലെ വിജയ് ഹരി 48,461 വോട്ടുകളാണ് നേടിയത്. ബിജെപി (എൻഡിഎ) സ്ഥാനാർത്ഥിയായിരുന്ന എ.എൻ. രാധാകൃഷ്ണൻ 36,566 വോട്ടുകളും നേടിയിരുന്നു.

