പുന്നയൂർക്കുളം: ആർ.എസ്.എസ് പിറവി കൊണ്ടത് മുതൽ രാജ്യത്ത് വർഗീയതയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന് കുടപിടിക്കുന്ന സമീപനമാണ് എസ്.ഡി.പി.ഐയും പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയും ചെയ്തുകൊണ്ടിരിക്കുന്നതെന്നും സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ അഭിപ്രായപ്പെട്ടു. അണ്ടത്തോട് സംഘടിപ്പിച്ച വി.പി മാമു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് തകർത്തപ്പോഴും, ഗുജറാത്ത്, ഗോദ്ര സംഭവം നടന്നപ്പോഴും രാജ്യം ഭരിച്ചിരുന്ന ഐക്യ ജനാധിപത്യമുന്നണി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാറിന്റെ സമീപനത്തിന്റെ ഫലമായി കേരളത്തിലെ മുസ്ലിം അണികൾക്കിടയിലെ ചോർച്ചയിൽ വിളറി പൂണ്ടാണ് ഇത്തരത്തിലുള്ള വിഭാഗീയതയുമായി മുസ്ലിം സംരക്ഷകൻ എന്ന അവകാശപ്പെടുന്ന പാർട്ടികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റി അംഗവും ഈസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ വി അപ്പു മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ, ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി ശിവദാസൻ, പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ, ജനപ്രതിനിധികളായ പ്രേമാ സിദ്ധാർത്ഥൻ, ബുഷ്റ നൗഷാദ്, ആലത്തയിൽ മൂസ, പി.എസ് അലി, തുടങ്ങിയവരും പങ്കെടുത്തു. എ.ഡി ധനീപ് സ്വാഗതവും വി താജുദ്ധീൻ നന്ദിയും പറഞ്ഞു.