തൃശൂർ: പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി തക്കുടു എന്നറിയപ്പെടുന്ന കല്ലയിൽ വീട്ടിൽ അനീഷിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐ.പി.എസ് നൽകിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കര്‍ ഐ.പി.എസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേര്‍പ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസ്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതക കേസ്, ഒരു അടിപിടികേസ്, പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു വധ ശ്രമ കേസ്, 2023 ൽ ഒരു മയക്കുമരുന്നു കേസ്, 2024 ൽ ഒരു കൊലപാതക കേസ് അടക്കം 12 ഓളം കേസുകളില്‍ പ്രതിയാണ് അനീഷ്. പുതുക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 59 ഗുണ്ടകളെ കാപ്പ ചുമത്തിയിട്ടുണ്ട്. 30 പേരെ കാപ്പ പ്രകാരം നാടു കടത്തി. 29 പേരെ ജയിലിലടച്ചു.