ചാവക്കാട്: സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി. ആധുനിക കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ ഈ നോമ്പുകാലഘട്ടം ജീവിതവിശുദ്ധി വരുത്താൻ ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. മനസാന്തരത്തിലൂടെ ജീവിത വിശദീകരണം നേടുവാൻ പിതാവ് പ്രസംഗ മദ്ധ്യേ ആഹ്വാനം ചെയ്തു.
മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കം കുറിച്ച പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ തളിയ കുള കപ്പേളയിൽ നടന്ന തിരുക്കർമത്തിൽ വെച്ച് ആയിരക്കണക്കിന് വിശ്വാസികളുടെ നെറ്റിയിൽ മെത്രാപോലീത്ത ചാരം പൂശി.
തുടർന്ന് പരിത്യാഗത്തിന്റെ ഭാഗമായി ചാരവസ്ത്രം ധരിച്ചവരും വിശ്വാസികളും പള്ളിയിലേക്ക് പ്രദിക്ഷണമായെത്തി കുരിശടിയിലെ കൽവിളക്കിൽ തിരിതെളിയിച്ചു. ദിവ്യബലിക്ക് ഫാ ജോൺപോൾ ചെമ്മണ്ണൂർ (പാലയൂർ മഹാ തീർത്ഥാടനം കൺവീനർ), ഫാ അഗസ്റ്റിൻ ടി ഓ ആർ (പാലയൂർ സെന്റ് ഫ്രൻസിസ് ആശ്രമം ഇൻ ചാർജ് )എന്നിവർ സഹകാർമ്മികരായി.മറ്റു തിരുക്കർമങ്ങൾക്ക് ഫാ അജിത്ത് കൊള്ളന്നൂർ, ഫാ ഹാഡ്ലി നീലങ്കാവിൽ, ഫാ മാനുവൽ ടി ഓ ആർ,ഫാ ഗ്ലാഡ്രിൻ വട്ടക്കുഴി,ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ എന്നിവർ വ്രതാരംമ്പ കൂട്ടായ്മ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.പാലയൂർ മഹാതീർത്ഥാടനത്തിന് മുന്നോടിയായാണ് നോമ്പുകാല ആരംഭത്തിൽ തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ വ്രതാരംഭ കൂട്ടായ്മ സംഘടിപ്പിച്ചത്. രാവിലെ മുതൽ അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ തളിയ കുളത്തിൽ കുളിച്ച് വ്രത വസ്ത്രം ധരിച്ച് പ്രാർത്ഥിച്ച് നോമ്പുകാല ചൈതന്യത്തോടെ ഇവിടെ നിന്നും തിരികെ പോയി. പരിപാടികൾക്ക് കൺവീനർ ജോയ് തോമസ് വാകയിൽ ,കൈക്കാരന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, സേവ്യർ വാകയിൽ, സെക്രട്ടറി ബിനു താണിക്കൽ, എന്നിവർ നേതൃത്വം നൽകി.