ഗുരുവായൂർ: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ. ഇതേ കുറിച്ചുള്ള മോദി സർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണ്. കൈകാലുകളിൽ ചങ്ങലകളിട്ട് കുടിയേറ്റ തൊഴിലാളികളെ സൈനിക വിമാനങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ നിഷേധിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയിലേക്ക് കയറ്റി വിട്ടത്. ഇത് ഐക്യരാഷ്ട്ര സഭയുടെ കൂടിയേറ്റം സംബന്ധിച്ച കൺവൻഷന്റെ പ്രമേയങ്ങൾക്ക് എതിരാണെന്നും അബ്ദുൽ ഖാദർ കുറ്റപ്പെടുത്തി. ഇന്ത്യൻ സർക്കാർ രാജ്യത്തെ പൗരന്മാരുടെ ആത്മാഭിമാനത്തെ മാനിക്കണം. ട്രംപിനോടല്ല രാജ്യത്തെ പൗരന്മാരോടാണ് കേന്ദ്ര ഭരണാധികാരികൾക്ക് വിധേയത്വം വേണ്ടത്. അമേരിക്കയുടെ എല്ലാ നയങ്ങളോടും വിനീത ദാസ്യത്തോടെ നിൽക്കുന്ന സാമ്രാജ്യത്വ പക്ഷപാതിത്വം സ്വതന്ത്ര ഇന്ത്യയുടെ പാരമ്പര്യങ്ങൾക്കെതിരാണ്. അമേരിക്കയിൽ തൊഴിലെടുത്ത് ജീവിക്കുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണമെന്നും അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.