തൃശൂർ: വിധി പ്രകാരം ഇൻഷുറൻസ് തുക നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. വിയ്യൂർ പാടൂക്കാട് സ്വദേശി അരിമ്പൂർ വീട്ടിൽ എ.ജെ ചാക്കുണ്ണി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലുള്ള ഐ.സി.ഐ.സി.ഐ ലൊമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി മാനേജർക്കെതിരെ ഇപ്രകാരം വാറണ്ട് ഉത്തരവായത്. ചാക്കുണ്ണി തലയിലെ രക്തസ്രാവത്തിന് നടത്തിയ ചികിത്സക്ക് ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ഇൻഷുറൻസ് തുക നൽകുവാനും ചിലവിലേക്ക് 3000 രൂപ നൽകുവാനും ഉപഭോക്തൃ കോടതിയിൽ നിന്ന് വിധിയായിരുന്നു. എന്നാൽ വിധി എതൃകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി ബെന്നി ഹാജരായി വാദം നടത്തി.