തൃശൂർ നഗരമധ്യത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ട് കവർച്ചകൾക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടുപേരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി സിറ്റി പോലീസ്.
ചാവക്കാട് തൊട്ടാപ്പ് സ്വദേശി സാദിഖ് (19), പീച്ചി ചെന്നായ്പ്പാറ സ്വദേശി ഡാനി ജോർജ് (27) എന്നിവരെയാണ് തൃശ്ശൂർ എ.സി.പി സ്‌ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് ഗുരുവായൂരിൽ നിന്ന് പിടികൂടിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ശക്തൻ സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധിക ദമ്പതികളെയും ലോട്ടറി വിൽപ്പനക്കാരനായ വികലാംഗനെയുമാണ് സംഘം ആക്രമിച്ച് പണവും എ ടി എം കാർഡും ഉൾപ്പെടെയുള്ളവ കവർന്നത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുലർച്ചെ രണ്ട് മണിയോടെ തൃശ്ശൂർ ടൗണിലെത്തിയ സംഘം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു. തൃശ്ശൂർ സിറ്റി ക്യാമറ കൺട്രോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ സാദിഖിനെതിരെ തൃശ്ശൂർ ഈസ്റ്റ്, കുന്നംകുളം, ഗുരുവായൂർ, വാഴക്കാട് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ടൗൺ എ.സി.പി ടി.ആർ രാജേഷ് , സർക്കിൾ ഇൻസ്‌പെക്ടർ മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ ഈസ്റ്റ് സബ്ബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, വരുൺ, ജയൻ കുണ്ടുകാട്, എ.എസ്.ഐ സജീവൻ, എ.സി.പി സ്‌ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക്, ഈസ്റ്റ് സ്റ്റേഷൻ സ്‌ക്വാഡ് സൂരജ്, ജിതിൻ (ക്യാമറ കൺട്രോൾ) എന്നിവർ ചേർന്നാണ് പ്രതികളെ ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
