കുന്നംകുളം: സ്വന്തം അഴിമതിയും ഗുരുതരമായ നിയമലംഘനങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കുന്നംകുളം പോലീസിന്റെ പ്രതികാര നടപടി. ഗുഡ്സ് പിക്കപ്പ് വാഹനത്തിന്റെ പുറകിൽ അപകടകരമായി യാത്ര ചെയ്ത പോലീസുകാരുടെ ദൃശ്യങ്ങൾ സഹിതം ‘വോയ്സ് ഓഫ് കുന്നംകുളം എന്ന ഓൺലൈൻ ചാനലിൽ വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകനെതിരെ പോലീസ് കേസ്. കാണിപ്പയ്യൂർ സ്വദേശി വിശാൽ കുന്നംകുളത്തിനെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്. പോലീസിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു എന്നാരോപിച്ചാണ് കേസ്. ‘കുന്നംകുളം പോലീസിന്റെ പാണ്ടിപ്പടമുടൽ യാത്രാ വിവാദത്തിൽ’ എന്ന വാർത്തയാണ് പോലീസിനെ ചൊടിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ ഇപ്പോഴും ഫിറ്റ്നസോ പൊലൂഷൻ സർട്ടിഫിക്കറ്റോ ഇല്ലാത്ത ഗുഡ്സ് വാഹനത്തിൽ രണ്ടു എസ്.ഐമാർ ഉൾപ്പെടെയുള്ള പോലീസുകാർ അർദ്ധരാത്രിയിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വാർത്ത. എന്നാൽ ഇതു സംബന്ധിച്ച വിവരാകാശം ചോദ്യത്തിന് അർദ്ധരാത്രിയിൽ സ്റ്റേഷനിലെ മാലിന്യം നീക്കം ചെയ്യാനാണ് വാഹനം വാടകയ്ക്കെടുത്തതെന്നായിരുന്നു പോലീസ് നൽകിയ മറുപടി. സത്യം തുറന്നെഴുതുന്ന മാധ്യമങ്ങളുടെ കഴുത്തറക്കുന്ന സമീപനമാണ് കുന്നംകുളം പോലീസിന്റേതെന്ന ആരോപണം ഇതോടെ വ്യാപകമായിട്ടുണ്ട്.
