Friday, July 10, 2026

കള്ള് കുടിച്ച് പണം നൽകിയില്ല, തർക്കത്തിനൊടുവിൽ ഷാപ്പ് മാനേജരെ മർദ്ദിച്ചു; സ്റ്റേഷൻ റൗഡി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ഷാപ്പിൽ നിന്നും കള്ളുകുടിച്ചതിന്റെ പണം ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഷാപ്പ് മാനേജരെ മർദ്ദിക്കുകയും, നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. അന്തിക്കാട് പോലീസ് സ്റ്റേഷൻ റൗഡി പെരിങ്ങോട്ടുകര  തൈവളപ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ (19), നാട്ടിക സ്വദേശി പുളിക്കൽ വീട്ടിൽ മുഹമ്മദ് മിസ്ബാൻ (18) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 8-ാം തീയതി രാത്രി 7.50-ഓടെ നാട്ടികയിലുള്ള കള്ള് ഷാപ്പിലായിരുന്നു സംഭവം. വാടാനപ്പള്ളി സ്വദേശിയായ കൊണ്ടറപ്പശ്ശേരി വീട്ടിൽ രാജേഷ് (51) മാനേജരായി ജോലി ചെയ്യുന്ന ഷാപ്പിൽ പ്രതികൾ രണ്ടുപേരും ചേർന്ന് കള്ളും കറിയും വാങ്ങി കഴിച്ചിരുന്നു. തുടർന്ന് മിസ്ബാനെ ഷാപ്പിലിരുത്തി മറ്റുള്ളവർ പുറത്തുപോയി. ഷാപ്പ് അടയ്ക്കാൻ സമയമായിട്ടും പണം നൽകാതിരുന്നതിനെ തുടർന്ന് മാനേജർ രാജേഷ് പണം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണം ചോദിച്ചതിൽ പ്രകോപിതനായ മിസ്ബാൻ സുഹൃത്തായ ഗോകുൽ കൃഷ്ണയെ ഫോൺ വിളിച്ച് വരുത്തുകയായിരുന്നു. ഷാപ്പിലെത്തിയ ഗോകുൽ കൃഷ്ണയും മിസ്ബാനും  ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പികളും ഗ്ലാസുകളും തല്ലിപ്പൊട്ടിച്ച് പരക്കെ നാശനഷ്ടം വരുത്തി. ഇത് തടയാൻ ശ്രമിച്ച മറ്റൊരു മാനേജരായ ശ്രീജിത്തിനെ തള്ളിമാറ്റിയ ശേഷം, പ്രതികൾ രാജേഷിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഗോകുൽ കൃഷ്ണ അന്തിക്കാട്, വലപ്പാട്, പോലീസ് സ്റ്റേഷനുകളിലായി  2 വധശ്രമ കേസും ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കേസും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്,  മിസ്ബാൻ  വലപ്പാട്, തൃശ്ശൂർ വെസ്റ്റ് പേലീസ് സ്റ്റേഷനുകളിലായി  കഞ്ചാവ് ബീഡി ഉപയോഗിച്ച ഒരു കേസും വീട്ടിൽ അതിക്രമിച്ചു കയറിയുള്ള മോഷണം നടത്തിയ ഒരു കേസും അടക്കം 2 കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ സി എൻ, ഗ്രേഡ് സബ് ഇൻസ്പെക്ടർ സാബു, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, ശ്യാം, സൈനുദ്ദീൻ, സതീഷ്, ആദർശ്, ശ്രാവൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments