സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ പ്രണവ് (25), കൊരുമ്പിശ്ശേരി സ്വദേശി തറയിൽ വീട്ടിൽ അഖിൽ (21), എടക്കുളം സോൾവന്റ് കമ്പനിക്കടുത്ത് പാച്ചേരി വീട്ടിൽ ജിഷ്ണു (30) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രണവിനേയും അഖിലിനെയുമായ് പോലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്ന് എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയത് ജിഷ്ണുവാണെന്ന് വിവരം ലഭിച്ചത്. ഇതോടെ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിന് പുറമെ, ജാമ്യമില്ലാ വകുപ്പായ ബാലനീതി നിയമത്തിലെ സെക്ഷൻ 77 കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അനുജോസ്, പാട്രിക്, സി പി ഒ മാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

