സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. പിണറായി വിജയനോട് തനിക്ക് വ്യക്തിപരമായ എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ഉന്നയിച്ച സിപിഎം-ബിജെപി ഡീൽ ആരോപണത്തിലുള്ള പ്രതിഷേധം ജോൺ ബ്രിട്ടാസ് ആണ് യോഗത്തിൽ ആദ്യം ഉന്നയിച്ചത്. കെ.സി. വേണുഗോപാൽ വരെയുള്ള കോൺഗ്രസ് നേതാക്കൾ ഈ ആരോപണം ഉന്നയിച്ചാൽ തങ്ങൾക്ക് പ്രതിസന്ധി ഇല്ലെന്നും എന്നാൽ മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും ഇത്തരം ഒരു ആരോപണം ഉന്നയിച്ചാൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷം ഇടതുപക്ഷം അല്ലാതായി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ യോഗത്തിൽ വിമർശിച്ചു. പി. സന്തോഷ് കുമാറും രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചു. തന്റെ മറുപടി പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കാനുള്ള സാഹചര്യം വിശദീകരിച്ചത്. ഏത് സംസ്ഥാനത്ത് പോയാലും താൻ അവിടുത്തെ സംസ്ഥാന ഘടകം പറയുന്ന കാര്യങ്ങൾകൂടി കണക്കിലെടുത്താകും പ്രസംഗിക്കുക എന്നാണ് രാഹുൽ നൽകിയ വിശദീകരണം. കോൺഗ്രസ്-ബിജെപി ഡീൽ എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ഇടത് പാർട്ടികൾ ആണെന്ന് കെ.സി. വേണുഗോപാലും വിശദീകരിച്ചു.

