ഗുരുവായൂര്‍: ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് യൂട്യൂബർ ജാസ്മിന്‍ ജാഫര്‍. ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മാപ്പ് ചോദിച്ചത്. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ജാസ്മിന്‍ പറഞ്ഞു. വിവാദമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ‘എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’ -എന്ന കുറിപ്പാണ് ജാസ്മിൻ പങ്കുവെച്ചത്. ഗുരുവായൂർ ക്ഷേത്രക്കുളത്തിലും സമീപത്തുമായി ചിത്രീകരിച്ച റീലാണ് പരാതിക്ക് കാരണമായത്. ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റീൽസ് ചിത്രീകരിച്ചതെന്ന് ഗുരുവായൂര്‍ ദേവസ്വം പരാതിയിൽ പറയുന്നു. ദേവസ്വം ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടപ്പുരയിലടക്കം റീൽസ് ചിത്രീകരിച്ചെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലുണ്ട്. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. ചിത്രീകരിച്ച റീൽസ് മൂന്നു ദിവസം മുമ്പ് ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നു.