ഏങ്ങണ്ടിയൂർ : ദേശീയപാതാവികസനത്തിന്റെ മറവിൽ ചേറ്റുവപ്പുഴയിൽനിന്ന് സൗജന്യമായി മണലെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ചേറ്റുവപ്പുഴയുടെ തീരത്ത് യാതൊരു മുൻകരുതലുമില്ലാതെ സ്വകാര്യ പറമ്പുകൾ വൻതുക വാഗ്ദാനംചെയ്ത് പാട്ടത്തിനെടുത്ത് വലിയ കുഴികളുണ്ടാക്കി മണൽ സംഭരിക്കാനുള്ള നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിക്കുന്ന ദേശീയപാതയ്ക്ക് സൗജന്യമായി പൊതുമുതൽ നൽകാനുള്ള സർക്കാർനീക്കം അഴിമതിയുടെ ഭാഗമായാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡി.സി.സി അംഗം ഇർഷാദ് കെ ചേറ്റുവ, പ്രീതാ സജീവ്, ഘോഷ് തുഷാര, ലത്തീഫ് കെട്ടുമ്മൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് സന്ദർശനം നടത്തി.
