തൃശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് 7 ലക്ഷത്തോളം രൂപ കവർന്നു. തൃശ്ശൂരിലെ എ.എസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻ പേരാമംഗലം സ്വദേശി കടവി ജോർജിന്റെ വാഹനത്തിൽ നിന്നാണ് പണം കവർന്നത്. ഇന്നലെ രാത്രി കടയടച്ചതിനുശേഷം വീട്ടിലേക്ക് വരുന്നതിനിടെ ഒമ്പതരയോടെ പേരാമംഗലം പള്ളിയിൽ പ്രാർത്ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് പണം മോഷ്ടിച്ച വിവരം അറിയുന്നത്. എ.എസ് ട്രേഡേഴ്സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്നാണ് ജീവനക്കാരൻ ജോർജ് അന്നത്തെ കളക്ഷൻ വീട്ടിലേക്ക് കൊണ്ടുവന്നത്. കാറിന്റെ ഇടതു വശത്തെ ചില്ലതകർത്താണ് മോഷ്ടാവ് പണം കവർന്നത്. സംഭവത്തിൽ പേരമംഗലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.