Friday, September 20, 2024

ഉപഭോക്തൃ വിധി ലംഘിച്ചു; പാലിയേക്കര ടോൾ ബൂത്ത് മാനേജിങ്ങ് ഡയറക്ടർക്കും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിനും വാറണ്ട് 

തൃശൂർ: ഉപഭോക്തൃ വിധി ലംഘിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂരിലെ ഇൻഷുറൻസ് ഇൻവെസ്റ്റിഗേറ്ററായ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന തൃശൂരിലെ, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും എറണാകുളത്തുള്ള നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിനെതിരെയും വാറണ്ട് അയക്കുവാൻ ഉത്തരവായത്.  പണികൾ പൂർത്തിയാക്കാത്ത റോഡ്, ടോൾ കൊടുത്ത് ഉപയോഗിക്കേണ്ടിവന്നുവെന്നും വിവരങ്ങൾ രേഖപ്പെടുത്താതെ മാഞ്ഞുപോകുന്ന രശീതി നൽകിയെന്നും ആരോപിച്ച് ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. നഷ്ടപരിഹാരമായി 10000 രൂപ നൽകുവാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന മായാത്ത ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നും വിധിയുണ്ടായിരുന്നു വിധി. എന്നാൽ വിധിപ്രകാരം നഷ്ടം നൽകുകയുണ്ടായില്ല. കോടതി എതിർകക്ഷികൾക്ക് നൽകിയ സമയപരിധിക്ക് ശേഷം ടോൾ കൊടുത്ത് യാത്ര ചെയ്തപ്പോൾ ജോർജിന് മാഞ്ഞുപോകുന്ന രശീതി തന്നെയാണ് നൽകിയത്. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വീണ്ടും ലഭിച്ച മാഞ്ഞുപോകുന്ന രശീതിയും ജോർജ് തെളിവിലേക്ക് ഹാജരാക്കി. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ പിഴശിക്ഷ വിധിക്കുവാനും കോടതിക്ക് അധികാരമുണ്ടെന്നിരിക്കെ ഈ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികൾക്കെതിരെ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി ബെന്നി ഹാജരായി വാദം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments