Friday, September 20, 2024

വിയ്യൂർ അതിസുരക്ഷാ ജയിലിനു മുന്നിൽനിന്ന്‌ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനായി തിരച്ചിൽ തുടരുന്നു

വിയ്യൂർ: വിയ്യൂർ ജയിലിനു മുൻവശം തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതം. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് തമിഴ്നാട് സ്വദേശി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി മോഷണത്തിനു പുറമേ കൊലപാതകം അടക്കം 53 കേസുകളിൽ പ്രതിയാണ്.

വാനിൽനിന്ന്‌ ഇറക്കുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ പെരിയകുളം കോടതിയിൽ ഹാജരാക്കിയശേഷം ജയിലിൽ തിരിച്ചെത്തിച്ചപ്പോഴാണ് സംഭവം. വാഹനത്തിന്റെ വാതിൽ തുറക്കുന്നതിനുമുൻപ് ജനൽ വഴി ചാടിരക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. വ്യാഴാഴ്‌ചയായിരുന്നു ഇയാളെ വിയ്യൂരിൽനിന്ന്‌ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. കേരളത്തിലെ കേസുകളുമായി ബന്ധപ്പെട്ടാണ് വിയ്യൂർ ജയിലിൽ കഴിയുന്നത്.

ജയിൽവളപ്പും പരിസരവും പോലീസും ജയിൽ അധികൃതരും ചേർന്ന് വെള്ളിയാഴ്ച അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

പ്രതി കേരള അതിർത്തി കടക്കാനുള്ള സാഹചര്യം മുൻനിർത്തി തമിഴ്നാട്‌ പോലീസും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ മുൻപും പോലീസ് കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ടിട്ടുണ്ടെന്നും എന്നിട്ടും ആവശ്യമായ ജാഗ്രത പാലിച്ചില്ലെന്നും വിമർശനമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments