Friday, September 20, 2024

300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്; ബ്രിട്ടാനിയ കമ്പനി 60,000 രൂപ നഷ്ടപരിഹാരം നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി

തൃശൂർ: 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ബ്രിട്ടാനിയ കമ്പനി നഷ്ടപരിഹാരമായി 60000 രൂപയും പലിശയും നൽകാനും ഭാവിയിൽ ആവർത്തിക്കരുതെന്നും കേരള ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാനവ്യാപകമായ പരിശോധന നടത്തി ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് വിധി. തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കെതിരെയും ബാംഗളൂരിലെ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്. 

ജോർജ് തട്ടിൽ, ചുക്കിരി റോയൽ ബേക്കറിയിൽ നിന്ന് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോ റൂട്ട് ബിസ്കറ്റ് രണ്ട് പാക്കറ്റുകൾ വാങ്ങിയിരുന്നു. പാക്കറ്റൊന്നിന് 40 രൂപയായിരുന്നു വില. പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം 300 ഗ്രാം ആയിരുന്നു. തൂക്കത്തിൽ സംശയം തോന്നിയ ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റ് 268 ഗ്രാമും അടുത്തത് 249 ഗ്രാമും മാത്രമാണുണ്ടായിരുന്നത്. ഇതോടെ ജോർജ്, തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളറിനോട് പരാതിപ്പെടുകയും തൂക്കം നോക്കി ആരോപണം സ്ഥിരീകരിച്ചു. തുടർന്ന് ജോർജ് ഉപഭോക്തൃകോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷികളുടെ നടപടി അനുചിത ഇടപാടാണെന്ന് കോടതി വിലയിരുത്തി. ഒരു പാക്കറ്റിൽ 52 ഗ്രാം കുറവുണ്ടെങ്കിൽ, അനേകം പാക്കറ്റുകൾ വില്പന നടത്തുമ്പോൾ എത്ര മാത്രം ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ലീഗൽ മെട്രോളജി കൺട്രോളർ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കണമെന്നും വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകൾക്കും പരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ എതിർകക്ഷികളോട് ഇപ്രകാരമുള്ള അനുചിതഇടപാടുകൾ ആവർത്തിക്കരുതെന്നും കേരളത്തിലെ ലീഗൽ മെട്രോളജി കൺട്രോളറോട് സംസ്ഥാനവ്യാപകമായ രീതിയിൽ പരിശോധനകൾ നടത്തി ഇപ്രകാരമുള്ള ഇടപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും വിധിയിൽ പറഞ്ഞു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments