വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്കായ ബൈക്കിൽ വന്ന് മോഷ്ടിച്ച് കൊണ്ട് പോയ കേസ്സിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം വില്ലേജ് പുളിയൻ തുരുത്ത് സ്വദേശി മനക്കാട്ടുപടി വീട്ടിൽ സാലി (21) എന്നയാളാണ് അറസ്റ്റിലായത്. ജൂലൈ 14-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചാലക്കുടി പരിയാരം വില്ലേജ് കുറ്റിക്കാട് പോട്ടക്കാരൻ വീട്ടിൽ ജോസിൻ്റെ (66) വീടിൻ്റെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന 10,000 രൂപയോളം വിലമതിക്കുന്ന 25 കിലോയോളം ജാതിക്കായയാണ് സാലി ബൈക്കിലെത്തി മോഷ്ടിച്ചുകൊണ്ടുപോയത്. പരാതിയെത്തുടർന്ന് ചാലക്കുടി പോലീസ് നടത്തിയ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സാലി വാടനപ്പിള്ളി വലപ്പാട് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധികളിലായി ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും ഒരു മോഷണക്കേസിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പുക്കന്നതിനായി അറസ്റ്റ് ചെയ്ത മൂന്ന് കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്ജ്, ഡ്രൈവർ എ എസ് ഐ ജി ബി ബാലൻ, സി പി ഒ മാർട്ടിൻ പോൾ, സി പി ഒ റെജിൻ രാജ്, സി പി ഒ അക്ഷയ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

