ചാലക്കുടി സൗത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ വീട്ടിൽ അസറുദ്ദീനേ(29)യാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 11-ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കോടശ്ശേരി ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ (19), ചാലക്കുടി സൗത്തിലുള്ള മോദി ബേക്കറിയിലേക്ക് കേക്ക് വാങ്ങാനായി എത്തിയിരുന്നു. ബേക്കറിയുടെ മുൻവശം റോഡരികിൽ താക്കോലോട് കൂടി പാർക്ക് ചെയ്തിരുന്ന വാഹനം, കേക്ക് വാങ്ങി 20 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞത്. തുടർന്ന് ചാലക്കുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്ജ്, സി പി ഒ മാർട്ടിൻ പോൾ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

