മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽനിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തുന്നുവെന്ന പരാതിയിൽ യുവാവിനെതിരേ പോലീസ് കേസെടുത്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെതിരേയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി. സാമൂഹികമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീലരൂപത്തിലാക്കിമാറ്റിയശേഷം പണം വാങ്ങി വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്നാണ് പരാതി. ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രതിയുടെ ഫോണിൽനിന്ന് ലഭിച്ച സ്‌ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വ്യക്തമാണെന്നും പറയുന്നു. എന്നാൽ കേസെടുത്ത് ഒരാഴ്ചയിലേറെയായിട്ടും യുവാവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവും ശക്തമാണ്. പ്രതി തങ്ങളുടെ നിരീക്ഷണത്തിലുണ്ടെന്നും ഇയാളുടെ മൊബൈൽഫോണിൽനിന്നുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താലേ കൂടുതൽ വകുപ്പുകൾ ചേർക്കാനാകൂ എന്നുമാണ് പോലീസ് പറയുന്നത്. പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽഫോണും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലെ തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പോലീസ് തീരുമാനം. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ടു പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയുടെ സുഹൃത്തുക്കൾ വഴിയാണ് ഈ തട്ടിപ്പ് പുറംലോകമറിഞ്ഞത്.

