വലപ്പാട്: മരണവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് വനിതാ റൗഡികളും യുവാവും അറസ്റ്റിൽ. ചെന്ദ്രാപ്പിന്നി ചാമക്കാല സ്വദേശി പറൂപനക്കൽ വീട്ടിൽ ഷിബിൻ (22), സ്റ്റേഷൻ റൗഡികളായ വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞാൽ 18ന് രാത്രി 11 മണിക്ക് നാട്ടിക സ്വദേശി തലശ്ശേരി വീട്ടിൽ സുധീർ എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മുൻവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി വീടിനുള്ളിലുണ്ടായിരുന്ന സുധീറിനെയും സഹോദരൻ സുബൈറിനെയും 1-ാം പ്രതി ഷിബിൻ്റെ സഹോദരിയായ ഷിബിന എന്നവരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഷിബിന്റെ പിതാവ് നൗഷാദ്, താൻ മരിച്ചു കഴിഞ്ഞാൽ ഷിബിനെ മൃതദേഹം കാണിക്കരുതെന്ന് വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവത്രേ. 18ന് രാത്രി 7.30ന് ഇവർ താമസിക്കുന്ന ചാമക്കാലയിലുള്ള വീട്ടിൽ വച്ച് നൗഷാദ് കുഴഞ്ഞുവീണു മരിച്ചു. ഈ വീട്ടിൽ സൗകര്യമില്ലാത്തതിനാൽ നൗഷാദിന്റെ ഭാര്യയുടെ സഹോദരിയുടെ മകനായ സുധീറിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ഇതേ ദിവസം രാത്രി 11 മണിയോടെ പ്രതികൾ സുധീറിന്റെ വീട്ടിലെത്തി. എന്നാൽ ഷിബിനെ നൗഷാദിന്റെ മൃതദേഹം കാണുവാൻ വീട്ടുകാർ സമ്മതിച്ചില്ല. ഇതേ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ സുധീറിനെയും സുബൈറിനെയും ഷിബിനയെയും ആക്രമിച്ചത്. ഷിബിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലെ പ്രതിയാണ്. ഹിമ, സ്വാതി എന്നിവർക്കെതിരെ ഇക്കഴിഞ്ഞ 15 മുതൽകാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിരുന്നു. ഇവർ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ രമേഷ്, സബ് ഇൻസ്പെക്ടർ പി.ജി സദാശിവൻ, പ്രോബേഷൻ എസ്.ഐ ജിഷ്ണു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ചഞ്ചൽ, വനിതാ സിവിൽ പോലീസ് ഓഫീസർ സിജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.