തൃശൂർ: പട്ടിക്കാട് റേഞ്ചിലെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചെന്നായിപ്പാറയിൽ വനത്തിനകത്ത് അതിക്രമിച്ചു കയറി വൈദ്യുതി കെണിയൊരുക്കി കാട്ടുപന്നിയെ പിടികൂടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെന്നായ്പ്പാറ സ്വദേശി കാലാപ്പറമ്പിൽ വീട്ടിൽ അജിത് കുമാർ, വെള്ളക്കാരിത്തടം സ്വദേശികളായ തറയിൽ വീട്ടിൽ രാജു, പാറക്കുളം വീട്ടിൽ ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. പട്ടിക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി പ്രജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 3 പേരും പിടിയിലായത്. പ്രതികളുടെ വീട്ടിൽ നിന്ന് പന്നിയിറച്ചിയും, ആയുധങ്ങളും പിടിച്ചെടുത്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം ഷാജഹാൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി സജീവ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.യു രാജ്കുമാർ, ശ്രുതി നായർ, എം.ബി ബിജേഷ്, ഫോറസ്റ്റ് ഡ്രൈവർ കെ.എസ് അനിൽകുമാർ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.