ദോഹ: ഖത്തറിൽനിന്നുള്ള വിനോദയാത്ര സംഘം കെനിയയിൽ അപകടത്തിൽപെട്ട് മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചത്. മുവ്വാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടയിൽ (30), ഏക മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര വീട്ടിൽ രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തിരുവല്ല സ്വദേശിനി ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. നൈറോബിയിൽനിന്നും 200ഓളം കിലോമീറ്റർ ദൂരെയായാണ് അപകടം നടന്നത്. ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ കനത്തമഴയെത്തുടർന്ന് നിയന്ത്രണം നഷ്ടമായി റോഡിനുവശത്ത് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. തിങ്കളാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽനിന്നും കെനിയയിലേക്കുപോയ 28 പേർ അടങ്ങിയ വിനോദയാത്ര സംഘമാണ് അപകടത്തിൽപെട്ടത്. അപകടസ്ഥലത്തുവെച്ചുതന്നെ അഞ്ചുപേരും മരിച്ചതായി ന്യൻഡുരു കൗണ്ടി പൊലീസ് മേധാവി അറിയിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ആദ്യഘട്ടത്തിൽ ന്യാഹുരുരു ജനറൽ ആശുപത്രിയിലും സെന്റ് ബെനഡിക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ ചൊവ്വാഴ്ചയോടെ നൈറോബിയിലേക്ക് മാറ്റിയതായി ദോഹയിലെ ട്രാവൽ ഏജൻസി അറിയിച്ചു. കർണാടക, ഗോവ, കേരളം, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ആറുദിവസത്തെ കെനിയൻ യാത്രക്കായി പുറപ്പെട്ടത്. ബുധനാഴ്ച ദോഹയിൽ തിരിച്ചെത്താനിരിക്കെയാണ് അപകടം. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, ഗീതയുടെ ഭർത്താവ് മാവേലിക്കര സ്വദേശി ഷോജി ഐസക് എന്നിവരും യാത്രാസംഘത്തിലുണ്ട്. ഇവർ ഉൾപ്പെടെ 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽനിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോയ ബസാണ് അപകടത്തിൽപെട്ടത്. ജൂൺ ആറിനാണ് സംഘം ട്രാവൽ ഏജൻസിക്കുകീഴിൽ യാത്രതിരിച്ചത്. ഷിയ, ഋഷി എന്നിവരാണ് റിയയുടെ സഹോദരങ്ങൾ. റിയ എയർപോർട്ട് ജീവനക്കാരിയാണ്.
മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ സേവനം തുടങ്ങി. +974 55097295 എന്ന മൊബൈൽ നമ്പറിൽ എംബസിയെ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. അപകട സ്ഥലത്തുള്ള നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഐ.സി.സി, ഐ.സി.ബി.എഫ്, ദോഹയിലെ മറ്റ് കമ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. -ഖത്തറിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.