ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിയമിതരായ സോപാനം കാവൽ, വനിത സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകി. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഭക്തർക്ക് പരാതിക്കിടയില്ലാത്ത വിധം മികച്ച സേവനം നൽകാൻ കഴിയണമെന്ന് ചെയർമാൻ പറഞ്ഞു. ഈ ഭരണസമിതി ചുമതലയേറ്റശേഷം നൽകുന്ന നാലാമത്തെ പരിശീലന പരിപാടിയാണിത്. ഭക്തരുടെ ദാസൻമാരാണ് സോപാനം കാവൽക്കാർ. ഗുരുവായൂരപ്പ ദർശനത്തിനെത്തുന്ന ഭക്തരോട് വിനയത്തോടെ മാത്രമേ പെരുമാറാൻ പാടുള്ളൂ. ഭക്തർക്ക് കഴിയുന്ന സേവനം നൽകി അവരുടെ സ്നേഹവും പ്രീതിയും നേടാനാവണം – ചെയർമാൻ ഡോ. വി.കെ വിജയൻ നിർദേശിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ജീവനക്കാർക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ് നടന്നു. വരി നിൽക്കുന്ന ഭക്തർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ദേവസ്വം മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ. രാഹുൽ നമ്പ്യാർ, ഭക്തരുടെ പരാതികളും പോലീസ് കേസുകളെയും കുറിച്ച് ടെമ്പിൾ സ്റ്റേഷൻ എസ്.ഐ പി കൃഷ്ണകുമാർ, ക്ഷേത്രം ഡി.എ മാരായ റ്റി രാധിക, പ്രമോദ് കളരിക്കൽ, ചീഫ് സെക്യുരിറ്റി ഓഫീസർ മോഹൻകുമാർ, മാധ്യമ പ്രവർത്തകൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ദേവസ്വം പി.ആർ.ഒ വിമൽ ജി നാഥ് എന്നിവർ ക്ലാസെടുത്തു. ജീവനക്കാർക്ക് പ്രായോഗിക പരിശീലനവും നൽകി. 30 ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു.
